Thursday, August 24, 2006

നീലാണ്ടനദ്യം

നീലാണ്ടൻ പാഷാണമൂഷികരിൽ പ്രബലനായിരുന്നു.

നാണുവിന്റെ 5 മക്കളിൽ കടിഞ്ഞൂലായിരുന്നു നീലാണ്ടൻ. ഇളയവരായ നാറാണനോടും കുഞ്ഞനോടും ശക്തിയിൽ ഒപ്പമെത്തില്ലെങ്കിലും ബുദ്ധിയിൽ പാഷാണമൂഷികത്ത് നീലാണ്ടനെ വെല്ലാൻ മറ്റാരുമില്ലായിരുന്നു. ഈ മിടുക്കാണ് സ്വാതന്ത്ര്യത്തിനു മുമ്പുള്ള ആ കാലത്തും വില്ലേജ് ആപ്പീസർ പദവി അലങ്കരിക്കാൻ നീലാണ്ടനെ സഹായിച്ചതും. ദേശക്കാർക്ക് നീലാണ്ടൻ എന്നാൽ വലിയ ശീലക്കുടയും ചൂടി ഖദർധാരിയായി ഗജപ്രൌഢിയോടെ ഒരു സഹായിയോടൊപ്പം നിരത്തിലൂടെ പോകുന്ന നീലാണ്ടനദ്യം ആണ്.

കുട്ടിയമ്മ. അതാണ് മിസ്സിസ് നീലാണ്ടനെ സ്നേഹത്തോടെ ദേശക്കാർ വിളിച്ചിരുന്ന ഓമനപ്പേര്. കുട്ടിയമ്മ സുന്ദരിയായിരുന്നു. മുടിയിഴയിൽ ഒതേനനെ ഒളിപ്പിച്ച ആർച്ചയെ ഓർമ്മിപ്പിക്കും വിധമുള്ള മുടി ആ ദേശത്തു കുട്ടിയമ്മയ്ക്കു മാത്രമുള്ളതായിരുന്നു. കുട്ടിയമ്മയുടെ മൂത്തതായ ചാതിപ്പെണ്ണിനെ പെണ്ണുകാണാൻ, അച്ഛൻ നാണുവിന്റെ അനുജൻ കുഞ്ഞുണ്ണിക്ക് കൂട്ടു പോയപ്പോഴാണ് വാതിലിനു മറവിൽ നിന്നു ബേസിക് ഗണിതചിഹ്നങ്ങൾ തള്ളവിരലാൽ വരച്ചു നിന്ന കുട്ടിയമ്മയെ നീലാണ്ടൻ കാണുന്നതും മാസ്റ്റർപീസായ മുടിയിലും സൌന്ദര്യത്തിലും മതിമയങ്ങി ഇനി ജീവിക്കുന്നെങ്കിലതു മറഞ്ഞു നിൽക്കുന്ന ആ കുട്ടിയോടൊപ്പമായിരിക്കുമെന്നു കുഞ്ഞുണ്ണിയോടു പറഞ്ഞതും.

അങ്ങനെ ഡബിൾ പെണ്ണുകാണലായി പരിണമിച്ച ആ സംഭവത്തോടെ ചാതിപ്പെണ്ണിനെയും കുട്ടിയമ്മയെയും യഥാക്രമം കുഞ്ഞുണ്ണിയും നീലാണ്ടനും പാഷാണമൂഷികത്തേക്കു കെട്ടിക്കൊണ്ടുവന്നു.

പ്രജനനം എന്നത് ഒരു സ്പോർട്ട്സ്‌മാൻ സ്പിരിറ്റോടു കൂടി കണ്ടിരുന്ന നീലാണ്ടൻ 5 കുഞ്ഞുനീലൻമാരെയും 6 കുഞ്ഞുനീലികളെയും കുട്ടിയമ്മയിലൂടെ സൃഷ്ടിച്ചു തീറ്റ കൊടുത്തു വളർത്തിയിരുന്നു. അതും, ആദ്യം പെണ്ണ് എങ്കിൽ പിന്നീട് ആണ്, പിന്നെ വീണ്ടും പെണ്ണ്, എന്ന് വളരെ കൃത്യമായി നീലൻ‌മാരെയും നീലികളെയും ഒന്നിടവിട്ട് പ്ലേസ് ചെയ്ത് 50:50 റേഷ്യോ നിലനിർത്താൻ നീലാണ്ടൻ പ്രകടിപ്പിച്ചിരുന്ന ശുഷ്ക്കാന്തി, 33% സ്ത്രീ സംവരണം വേണമെന്നു വാദിക്കുന്ന ഇപ്പോഴത്തെ ഫെമിനിസ്റ്റ് ചിന്താഗതിക്കാരെ നാണിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. നീലാണ്ടന്റെ ഈ പ്രകടനം മൂലം ഇളയവരായ നാറാണനും കുഞ്ഞനും തലയിൽ ബുദ്ധി ഉദിക്കുന്ന കാലം വരെ-സ്വന്തമായി സൃഷ്ടികർമ്മം തുടങ്ങുന്നതു വരെ-കരുതിയിരുന്നത് ഇടവിട്ട് ആണും പെണ്ണും ജനിക്കുന്നത് മനുഷ്യരുടെ ഓട്ടോമാറ്റിക്കായ ഒരു പ്രതിഭാസം ആണെന്നാണ്.

ബ്രഹ്മകലയിൽ അഗ്രഗണ്യനായിരുന്നെങ്കിലും ക്രിക്കറ്റ് , ഫുട്ബോൾ തുടങ്ങിയ പോട്ടികളെപ്പറ്റി വല്യ ഗ്രാഹ്യമൊന്നും നീലാണ്ടനദ്യത്തിന് ഇല്ലാതിരുന്നതു കൊണ്ട് ദേശത്തിനു ഒരു ലോകോത്തരടീമിനെ നഷ്ടപ്പെട്ടുവെന്നുപോലും കാര്യസ്ഥനായ ബാലൻകുഞ്ഞ് ഇപ്പോഴും സങ്കടപ്പെടാറുണ്ട്.

അങ്ങനെ സ്വന്തം കുടുംബത്തു തന്നെ ഒരു കൊച്ചു ഗ്രാമവുമായി വാണരുളുമ്പോൾ ഒരിക്കൽ തന്റെ ജീവിതസായന്തനത്തിലെ ഒരു പ്രഭാതത്തിൽ, ചാരുകസേരയിൽ പത്രം വായിച്ചിരുന്ന നീലാണ്ടനദ്യം പെട്ടെന്ന് മുഖത്തെ കണ്ണട ഊരി, പത്രം മാറ്റിയിട്ട് ചിന്താമഗ്നനായി. പതിവുള്ള ഇടച്ചായയുമായി (രാവിലെ 10നും 11നും ഇടയ്ക്കുള്ളത്) പൂമുഖത്തെത്തിയ മിസ്സിസ്, നീലാണ്ടന്റെ മുഖത്തെ വിഷാദഭാവം കണ്ട്,

“എന്താ നിങ്ങളിങ്ങനെ അന്തിച്ചിരിക്കണേ? എന്താ പറ്റ്യേ?”

“ഏയ്, ഒന്നൂല്ല”

“പിന്നെന്താ മുഖത്തൊരു വല്ലായ്ക്മ?”

മൌനം.

അപ്പോഴാണ് ഉള്ള വിവരം വച്ച്, തന്റെ കാന്തൻ വായിച്ചുകൊണ്ടിരുന്നത് പത്രത്തിലെ ചരമക്കോളമാണെന്ന് എങ്ങനെയോ കുട്ടിയമ്മ കണ്ടുപിടിച്ചത്.

കൊണ്ടുവന്ന ചായഗ്ലാസ്സ് നിലത്തിട്ട്, “എന്റീശ്വരാ? എന്റെ മൂത്ത ചേട്ടനു വല്ലോം പറ്റിയോ? കഴിഞ്ഞാഴ്ചയും ഞാൻ കണ്ടപ്പോ ഒരു കൊഴപ്പോല്ലാരുന്നല്ലോ. ചേട്ടാ, അയ്യോ!! എന്റെ പൊന്നു ചേട്ടാ, ഞങ്ങക്കിനി ആരുണ്ട്?” എന്നു തൊണ്ണൂറു കഴിഞ്ഞ കാർന്നോരായ സഹോദരനെപ്പറ്റി സർവദണ്ഡം തുടങ്ങിയ കുട്ടിയമ്മയുടെ നെഞ്ചത്തടികൾ അവിടമാകെ മുഴങ്ങി.

കരച്ചിൽ ഉച്ചസ്ഥായിയിൽ ആയി നാട്ടാർ ഓടിക്കൂടുമെന്നു കണ്ട നീലാണ്ടൻ,

“നിന്റെ ചേട്ടൻ ചത്തില്ലെടീ, ഒന്നു നിർത്ത്!!”

സ്വിച്ചിട്ട പോലെ നിന്ന ബഹളത്തിനൊടുവിൽ,
“പിന്നെന്താണെന്നൊന്നു പറഞ്ഞു തുലയ്ക്ക് മനുഷേനെ”

“പൊഴയ്ക്കക്കരെയൊള്ള ഒരു ഹാജ്യാർ മരിച്ചു പോയെടീ”

“എങ്ങാണ്ടൊള്ള വല്ലോരും മരിച്ചതിനു നിങ്ങക്കെന്താ ഇത്ര ദെണ്ണം?”

“അതല്ലെടീ, അങ്ങേർക്കു 12 പിള്ളേരാണു പോലും”

“അതിന്?”

“അല്ല, ഞാൻ ആലോചിക്ക്വാരുന്നു....”, നീലാണ്ടൻ.

“എന്ത്?”

“എന്നാലും എന്നെ അങ്ങേരു കടത്തിവെട്ടിയല്ലോടീ....”

ഇതും പറഞ്ഞ്, റെക്കോർഡ് വീണ്ടു പിടിക്കാനുള്ള ചാൻസു തിരഞ്ഞ് മിസ്സിസിനെ പാളിനോക്കിയ നീലാണ്ടനെ കണ്ട് സ്വതേ ബോധവും വിവരവും കുറഞ്ഞ കുട്ടിയമ്മ അടുത്ത ലെവൽ ബോധം കൂടി മറഞ്ഞ് പുറകോട്ട് മറിഞ്ഞു.

Tuesday, August 22, 2006

ആമുഖം..

ഇത്ര നാളും ബ്ലോഗുലകത്തിൽ ഒരു വാനനിരീക്ഷക റോൾ ആയിരുന്നു എന്റേത് (നിങ്ങളുടെ ഭാഗ്യം!!). ഒരു വലിയ ബലൂണിൽ കയറി കാഴ്ച കണ്ട് പറന്നു നടന്നിരുന്ന ഞാനിതാ വീഴുന്നു താഴെ ബൂലോകത്തിലേക്ക്...

പാഷാണമൂഷികം എന്നത് ഒരു ദേശത്തെ പ്രതിനിധീകരിക്കുന്നു. ഒരു കുടുംബത്തെയും. പേരു സൂചിപ്പിക്കുന്നതുപോലെ കുഴപ്പം പിടിച്ച ഒരു തറവാടായിരുന്നില്ല പാഷാണമൂഷികം. മറിച്ച് ആ ദേശക്കാർ വളരെ ബഹുമാനത്തോടെ മനസ്സിൽ വച്ചാരാധിച്ചിരുന്ന വീരപുരുഷന്മാരുടെയും ധീരവനിതകളുടെയും ജന്മങ്ങൾക്ക് കാരണഭൂതമായ ഒന്നായിരുന്നു അത്.

ദേശക്കാരുടെ കണ്ണിലുണ്ണികളായ ആ പാഷാണമൂഷികരുടെ കഥകൾ എന്റേതായ ഭാഷയിൽ പറയാനുള്ള ഒരു എളിയ ശ്രമം...